കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് എ.കെ.ജി സെന്ററില്‍ പോകരുത്: ചെറിയാന്‍ ഫിലിപ്പ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചരണപരിപാടികള്‍ ഇരുമുന്നണികളും ശക്തമായി മുന്നേറുമ്പോള്‍ ഇടത്മുന്നണിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്ന കെ വി തോമസിനോട് അഭ്യര്‍ത്ഥനയുമായി ചെറിയാന്‍ ഫിലിപ്പ്. എകെജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോവകരുതേ… എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയത്തിലടക്കം രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ് രംഗത്തെത്തുകയും തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തിയേക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍ ഇടത് സഹയാത്രികനും നിലവിലെ കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടറുമായ ചെറിയാന്‍ ഫിലിപ്പിന്റെ അഭ്യര്‍ത്ഥന.

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ താന്‍ ആര്‍ക്കാണ് പിന്തുണ നല്‍കുന്നതെന്ന് മെയ് പത്തിന് അറിയിക്കുമെന്നാണ് കെ വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. തൃക്കാക്കരയില്‍ പ്രചരണത്തിന് ഇറങ്ങാന്‍ യുഡിഎഫ് ക്ഷണം നല്‍കിയിട്ടില്ല. വ്യക്തി ബന്ധത്തിന്റെ പേരില്‍ പ്രചരണത്തിന് ഇറങ്ങില്ല. രാഷ്ട്രീയവും വ്യക്തിബന്ധവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.