ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. കർശന ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. ദ്വാരപാലക ശിൽപ കേസിലാണ് പോറ്റിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാൻ കഴിയില്ല. ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. അന്വേഷണം പൂർത്തിയായിട്ടില്ല. അതുകൊണ്ടാണ് കുറ്റപത്രം വൈകുന്നത് എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. 90 ദിവസത്തിന് മുൻപ് തന്നെ ബാഹ്യമായ കുറ്റപത്രമെങ്കിലും സമർപ്പിക്കേണ്ടതായിരുന്നു അന്വേഷണം സംഘം. എന്നാൽ അത് ഇതുവരെ സമർപ്പിക്കാനായി എസ്ഐടിയ്ക്ക് സാധിച്ചിരുന്നില്ല.







