കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ഉംറയ്ക്ക് പോകാറുണ്ടോ? കോടിയേരി അന്ന് കണ്ണുരുട്ടി പേടിപ്പിച്ചെന്ന് എ.പി അബ്ദുള്ളക്കുട്ടി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്ന സമയത്ത് ഉംറയ്ക്ക് പോയതിന് കോടിയേരി ബാലകൃഷ്ണന്‍ കണ്ണുരുട്ടി പേടിപ്പിച്ചെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എപി അബ്ദുള്ളക്കുട്ടി. ഭാര്യയോടൊപ്പം ഉംറ കഴിഞ്ഞ് തിരികെ വന്നപ്പോള്‍ താന്‍ എന്ത് കമ്മ്യൂണിസ്റ്റാണെന്ന് ചോദിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ഉംറക്ക് പോകാറുണ്ടോ എന്ന് കണ്ണുരുട്ടി സംസാരിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചത് കോഴിക്കോട് നടന്ന പാര്‍ട്ടി വേദിയിലാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.

കോണ്‍ഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്രമോദി എന്നും അദ്ദേഹം പറഞ്ഞു. മോദി അധികാരത്തിലേറുന്നതിന് മുമ്പ് ഗുഡ് വില്‍ റെലിഗേഷന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ചെലവില്‍ വിമാനം നിറയെ എംഎം ഹസനെ പോലുള്ള വിഐപികളെ ഹജ്ജിനെത്തിച്ചതായും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു. അവസാനത്തെ വിമാനത്തില്‍ തിരിച്ച് ആദ്യത്തെ വിമാനത്തില്‍ ഏഴ് ദിവസത്തിനകം മടങ്ങിയെത്തിയിരുന്നു.

ഇത്തരത്തില്‍ സര്‍ക്കാര്‍ ഫണ്ട് കട്ടുമുടിച്ച് പോകുന്ന ഹജ്ജ് ഹലാലായ ഹജ്ജല്ല. അത് ഹറാമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

Read more

വിദേശയാത്ര നടത്തുന്നതിന് മോദിയെ കളിയാക്കുന്നവരുണ്ട്. എന്നാല്‍ ഓരോ വിദേശയാത്രകളിലും ആ രാജ്യത്തെ ഭരണാധികാരികളുടെ ഹൃദയം കീഴടക്കി വരുന്ന നേതാവാണ് മോദി. 2019 ല്‍ സൗദി നിശ്ചയിച്ച 1,90,000 തീര്‍ത്ഥാടകര്‍ക്ക് പകരം രണ്ട് ലക്ഷത്തിലധികം പേരെ ഇന്ത്യയില്‍ നിന്ന് അയക്കാന്‍ കഴിഞ്ഞത് അതിനാലാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.