'മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യം ഉണ്ടാവൂവെന്ന് ഭീഷണിപ്പെടുത്തി'; അനീഷിൻറേത് ദുരഭിമാനക്കൊലയെന്ന് ബന്ധുക്കള്‍

പാലക്കാട്ടെ തേങ്കുറിശ്ശിയിലേത് ദുരഭിമാനക്കൊലയെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കൾ. അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണി മുഴക്കിയിരുന്നുവെന്നാണ് അനീഷിന്റെ സഹോദരൻ അരുൺ പറഞ്ഞു.

“അവര്‍ ബൈക്കില്‍ വന്നാണ് ചെയ്തത്. മൂന്നുമാസത്തിനുള്ളില്‍ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാര്‍ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു”, അരുൺ  പറഞ്ഞു.

മൂന്നു മാസം മുമ്പാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. ജാതിവ്യത്യാസമുണ്ടെന്നും മൂന്നു മാസത്തില്‍ കൂടുതല്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട്ടെ തേന്‍കുറിശ്ശിയില്‍ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം. അനീഷും സഹോദരനും കൂടി ബൈക്കില്‍ പോവുകയായിരുന്നു. സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍  അനീഷിന്റെ ഭാര്യാപിതാവ്പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. ഇരുവരെയും പൊലീസ് പിടികൂടി. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.