എം.ജി സർവകലാശാലയിൽ വിവേചനം; ദളിത് ഗവേഷക ഇന്ന് നിരാഹാര സമരം ആരംഭിക്കും

പത്ത് വർഷം പിന്നിട്ടിട്ടും ഗവേഷണം പൂർത്തിയാക്കാൻ എം.ജി സർവകലാശാല അവസരം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാലയിലെ ദളിത് ഗവേഷക ദീപ പി. മോഹനന്‍ ഇന്ന് നിരാഹാര സമരം ആരംഭിക്കും. ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും സർവകലാശാല പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നതിൽ പ്രതിഷേധിച്ചു കൊണ്ടാണ് ദീപ പി. മോഹനന്‍ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല പടിക്കല്‍ ഇന്ന് മുതല്‍ നിരാഹാരസമരം ആരംഭിക്കുന്നത്.

2011ലാണ് ദീപാ പി മോഹനന്‍ എം ജി സർവകലാശാലയിലെ നാനോ സയൻസിൽ എംഫിലിന് പ്രവേശം നേടിയത്. തുടർന്ന് 2014ൽ ഗവേഷണവും തുടങ്ങി. എന്നാൽ ദളിത് വിദ്യാർത്ഥിനിയായ ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചില്ല. എംഫില്‍ പ്രോജക്ട് വേണ്ടവിധം വിലയിരുത്തി നല്‍കാതെയും ഫെലോഷിപ്പ് തടഞ്ഞുവെച്ചും എക്സ്റ്റേര്‍ണല്‍ എക്സാമിനറുടെ മുന്നില്‍വെച്ച് അവഹേളിച്ചും ലാബില്‍ പൂട്ടിയിട്ടും നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ പെരുമാറിയതായി ദീപ ആരോപിക്കുന്നു.

ജാതീയമായ വിവേചനം കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയിൽ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹൈക്കോടതിയും വിഷയത്തിൽ ഇടപ്പെട്ടു. ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നായിരുന്നു എസ്.സി, എസ്.ടി കമ്മീഷന്റെ ഉത്തരവ്. എന്നാല്‍, ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പലതവണ പരാതി നല്‍കിയിട്ടും ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ലെന്ന് ദീപ പറയുന്നു. ചാൻസിലറെ നേരിട്ട് കാണാൻ ശ്രമിച്ചതിന് ഗാന്ധി നഗർ പൊലീസ് ദീപയെ കരുതൽതടങ്കലിൽ വെയ്ക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുന്നതു വരെ നിരാഹാര സമരം തുടരാനാണ് തീരുമാനം.