തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി; കടുത്ത നടപടി പാടില്ലെന്ന ഉത്തരവ് നിലനിൽക്കും

തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തണമെന്ന് ഇഡിക്ക് ഹൈക്കോടതി നിർദേശം. കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ഇഡി ബോധ്യപ്പെടുത്തണം. കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ പ്രഥമദൃഷ്‌ട്യാ എങ്കിലും ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താനും കോടതി ഇ ഡിയോട് ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നിരന്തരം സമൻസ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയും പരിഗണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ടി.ആർ രവിയുടെ നിർദേശം. ഇ ഡിയുടെ മറുപടി ലഭിക്കുംവരെ തോമസ് ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് ടി.ആർ രവി പറഞ്ഞു.

ഇഡി സമൻസിനെതിരായ ഹർജി അന്തിമ തീർപ്പിനായി മാറ്റിയപ്പോൾ വീണ്ടും ഇ ഡി സമൻസയച്ചുവെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയെ അറിയിച്ചു. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമെന്ന് കിഫ്ബിയും കോടതിയിൽ വാദിച്ചു. കിഫ്ബി മാത്രമല്ല മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ഇരുപതിനടുത്ത് സംസ്ഥാനങ്ങൾ മസാലബോണ്ട് സമാഹരിച്ചിട്ടുണ്ടെന്നും തോന്നിയത് പോലെ പണം എടുക്കുകയല്ല ചെയ്തതെന്നും കിഫ്ബി അറിയിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച് അത് ജനങ്ങളുടെ ആവശ്യങ്ങൾക്കായാണ് ചെലവഴിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നൽകിയതെന്നും കിഫ്ബി കോടതിയിൽ അറിയിച്ചു.

തോമസ് ഐസകിനെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഹൈക്കോടതി ഇഡി ക്ക് നിർദേശം നൽകിയിയിരുന്നു. തോമസ് ഐസക്കിനും കിഫ്ബിക്കുമെതിരെ കടുത്ത നടപടികൾ പാടില്ലെന്ന നിർദ്ദേശത്തോടെ കോടതി വിശദവാദത്തിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തൽസ്ഥിതി തുടരാനും കോടതി നിർദേശിച്ചിരുന്നു.

അതേസമയം ഇഡിയോട് ശക്തമായി ഏറ്റുമുട്ടുമെന്ന് തോമസ് ഐസക് പറഞ്ഞു. ഇ ഡിയുടെ ഒരു ഭീഷണിക്കും വഴങ്ങില്ല. ഇഡി തെളിവുമായി വരട്ടെ. വെറുതെ വിരട്ടാൻ നോക്കേണ്ടെന്നും തോമസ് ഐസക് പറഞ്ഞു.