യുവനടിയെ കാരവാനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയിലാണ് അറസ്റ്റ്. തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി. രണ്ട് ദിവസം മുൻപാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നൽകിയത്.

പണി എന്ന സിനിമയിലെ നടൻ ബോബി കുര്യന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. പിടികൂടുമ്പോൾ ബോബി കുര്യനും രഞ്ജിത്തിൻ്റെ കൂടെ ഉണ്ടായിരുന്നു. തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന രഞ്ജിത്തിനെ കൊച്ചി പൊലീസിന് കൈമാറി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്.

കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് രണ്ട് മാസം മുൻപാണ് സംഭവം നടന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടി. തുടർന്ന് സഹപ്രവർത്തകരോട് കാര്യം പറഞ്ഞുവെന്നും യുവതി പറയുന്നു. ഡിജിപിക്കായിരുന്നു യുവതി പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. രഹസ്യ നീക്കത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.