സ്വർണം കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന പേരിൽ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം വിവാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാ​ഗേജ് വഴി സ്വർണം കടത്തിയത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്ന് റിമാൻഡ് റിപ്പോർട്ട്. കേസിൽ പിടിയിലായ പ്രതി സിരിത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുഎഇ കോൺസിലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണം എത്തിയത്. യുഎഇയിൽ നിന്നും ഫാസിൽ എന്നയാളാണ് തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത്. കാർഗോ ബുക്ക് ചെയ്തതും ഫാസിൽ ആണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ സ്വർണക്കടത്തിനെ കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ നൽകിയ മൊഴി. വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പിആർഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യൻ നിയമങ്ങളെ കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് കള്ളക്കടത്ത് നടന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. കാർഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്തത പണമിടപാടും ദുരൂഹമാണെന്നും കസ്റ്റംസ് പറഞ്ഞു.

കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താൻ ശ്രമിച്ച 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്.