മാണിക്യത്തിന്റെ തിളക്കം കുറയില്ല, സഭക്കുള്ള തിരുത്തലും മുന്നറിയിപ്പും; ആലഞ്ചേരിയെ പിന്തുണച്ചും വിമതന്‍മാര്‍ക്കെതിരെയും പാലാ രൂപത

സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ പൂര്‍ണമായും പിന്തുണച്ച് പാലാ രൂപത. ആലഞ്ചേരിയെ മാണിക്യത്തോടാണ് രൂപതാധ്യക്ഷന്‍ മാര്‍ കല്ലറങ്ങാട്ട് ഉപമിച്ചിരിക്കുന്നത്. മാണിക്യത്തിന്റെ തിളക്കം ഒരിക്കലും കുറയുന്നില്ല. രാജിക്കത്ത് സ്വീകരിച്ച മാര്‍പാപ്പ ആലഞ്ചേരിയെ തലോടുകയാണ് ചെയ്തതെന്നും എന്നാല്‍ സഭയ്ക്ക് അത് തിരുത്തലും മുന്നറിയിപ്പുമാണെന്നും അദേഹം ഇന്നത്തെ കുര്‍ബാനക്കിടെ പറഞ്ഞു.

ആ വലിയ നായകന്റെ സന്ദേശം വേണ്ടരീതിയില്‍ ഉള്‍ക്കൊള്ളുവാനും ചേര്‍ന്ന് നില്‍ക്കുവാനും ആത്മീയതയില്‍ ഗാംഭീര്യമുള്ള ഒറ്റ സിനഡായി നില്‍ക്കാനും ചിലപ്പോഴൊക്കെ കഴിയാതെ പോയിട്ടുണ്ട്. അദ്ദേഹത്തെയും ദൈവാരാധനാക്രമങ്ങളെയും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ ഇതിനെല്ലാം സഭ ഉത്തരവാദികളാന്നെും കല്ലറങ്ങാട്ട് പറഞ്ഞു.

അതേസമയം, പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ചുമതലയേല്‍ക്കും വരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കും. മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് എന്ന പേരിലാകും ഇനി അറിയപ്പെടുക. ഈ പിറവിത്തിരുനാളിന് എറണാകുളം-അങ്കമാലി അതിരൂപയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചു.

സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിര്‍ക്കാനും പ്രേരിപ്പിക്കുന്നവരെ പിന്തുടരരുതെന്നും മാര്‍പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നല്‍കിയ പ്രത്യേക വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കി.

ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങള്‍ തുടരരുത്, സഭാഗാത്രത്തില്‍നിന്ന് സ്വയം വേര്‍പെടരുത്, നിങ്ങള്‍ക്കെതിരേ അന്യായമായവ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരോട് ഉദാരതയോടെ ക്ഷമിക്കുക.പരിശുദ്ധ കുര്‍ബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാല്‍ തന്റെതന്നെ ന്യായവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതുമെന്ന തിരുവചനവും മാര്‍പാപ്പ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.