'പഴയ ഫോണുകളെല്ലാം ദിലീപ് തല്ലിപ്പൊട്ടിച്ച് കത്തിച്ചു കളഞ്ഞു'; വീണ്ടും വെളിപ്പെടുത്തല്‍

മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച് ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ പച്ചക്കള്ളമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കൈവശമുണ്ടായിരുന്ന പഴയ ഫോണുകളെല്ലാം ദിലീപ് തല്ലിപ്പൊ ട്ടിച്ച് കത്തിച്ചു കളഞ്ഞെന്നും അതിന് താന്‍ ദൃക്സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

‘ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങള്‍ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച് കത്തിച്ചു കളഞ്ഞതിന് ഞാന്‍ ദൃക്സാക്ഷിയാണ്. മാത്രമല്ല, 2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മില്‍ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവ്.’

‘ദിലീപ് പറയുന്നതെല്ലാം കള്ളമാണ്. ആ ഫോണ്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം പൊളിയും. ഞാന്‍ പറഞ്ഞതാണ് സത്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ട്’ ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദ ദിലീപ് ഫോണ്‍ കൈമാറാത്തതില്‍ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഫോണുകള്‍ ഹൈക്കാടതി രജിസ്ട്രാറിന് ജനറലിന് നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു. ഇന്നുതന്നെ ഫോണ്‍ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഫോണ്‍ കൈമാറാത്തതില്‍ കടുത്ത അതൃപ്തി അറിയിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.

ഫോണ്‍ കൈമാറാത്തതിന്റെ കാരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ഗൂഡാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് പ്രധാന വാദം. താന്‍ മാധ്യമ വിചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ടെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. അന്വേഷണസംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് ആരോപിച്ചു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.