ഇതൊന്നും പത്രത്തില്‍ വരില്ല, സമാനതകളില്ലാത്ത വേട്ടയാടലാണ് ദിലീപ് നേരിടുന്നതെന്ന് അഡ്വ. ശ്രീജിത്ത് പെരുമന

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്. എന്നാല്‍ കോടതിയില്‍ ഇന്ന് നടന്ന വാദങ്ങളില്‍ ദിലീപിന്റെ ആവശ്യം കോടതി മാനിച്ചുവെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന.

സമാനതകളില്ലാത്ത വേട്ടയാടലാണ് ദിലീപ് നേരിടുന്നതെന്നും ദിലീപിന്റെ ആവശ്യം കോടതി മാനിച്ചം അതുകൊണ്ടാണ് ഫോണുകള്‍ പൊലീസിന് കൈമാറണമെന്ന് പറയാതെ, ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചതെന്നും ശ്രീജിത്ത് പെരുമന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

അഡ്വ. ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ്

സമാനതകളില്ലാത്ത വേട്ടയാടലാണ് ദിലീപ് നേരിടുന്നത് എന്നും, പോലീസും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ എല്ലാം ഒരാളെ ലക്ഷ്യമിട്ട് പുകമറയും അതിലൂടെ ദിലീപിനെതിരായ പൊതുബോധവും സൃഷ്ടിക്കുകയുമാണെന്ന് ആവര്‍ത്തിച്ച് കോടതിയെ അറിയിച്ചപ്പോള്‍, കൈവശമുള്ള ഫോണുകള്‍ പോലീസിന് കൈമാറേണ്ട, ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറു ശേഷം ഏത് ഏജന്‍സി പരിശോധിക്കണം എന്ന് തീരുമാനിക്കാം എന്നതായിരുന്നു കോടതി നിരീക്ഷിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാല്‍ അതില്‍ കൃത്രിമം കാണിച്ച് തന്നെ ഇനിയും കള്ളക്കേസുകളില്‍ കുടുക്കും എന്ന ബോധ്യത്തില്‍ മൊബൈല്‍ ഫോണുകള്‍ പ്രതിതന്നെ ഫോറന്‍സിക് പരിശോധനക്ക് അയച്ചതില്‍ ആസ്വഭാവികത ഇല്ലെന്നും ദിലീപിന്റെ ‘bonafide intention’ അഥവാ സത്യസന്ധമായ ഉദ്ദേശത്തെ അംഗീകരിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു.

ഇതൊന്നും പത്രത്തില്‍ വരില്ല.. സ്റ്റേറ്റും, സദാചാര പൊതു സമൂഹവും വേട്ടയാടുന്ന മനുഷ്യന് വേണ്ടി സംസാരിക്കുന്നവരെയും, കേസ് വാദിക്കുന്ന അഭിഭാഷകരെയും സ്ത്രീവിരുദ്ധരായും, കുറ്റവാളികളായി മുദ്രകുത്തുന്ന പൊതുബോധത്തിന് മുന്‍പില്‍ ഇങ്ങനെ നില്‍ക്കാന്‍ തന്നെയാണ് തീരുമാനം.