ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി; ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തു

ദിലീപിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി. പരിശോധനയിൽ അന്വേഷണ സംഘം ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും വീട്ടിൽ നിന്നും പിടിച്ചെടുത്തു. ദിലീപിന്റെ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ഏഴുമണിക്കൂറോളമാണ് പരിശോധന നീണ്ടത്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. നാടകീയമായാണ് ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. 11.30-ഓടെ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഗേറ്റ് ചാടിക്കടന്നാണ് ആദ്യം വീട്ടില്‍ പ്രവേശിച്ചത്.

ഗേറ്റില്‍ നിന്നും നോക്കിയാല്‍ നേരിട്ട് കാണാനാകാത്ത വിധത്തിലാണ് വീട്. അതിനാല്‍, റെയ്ഡിനെത്തിയ സംഘത്തിലെ ഉദ്യോഗസ്ഥരിലൊരാള്‍ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി ഗേറ്റ് തുറന്ന് മറ്റുള്ളവരെ അകത്ത് പ്രവേശിപ്പിച്ചു.

Read more

ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് റെയ്ഡ് നടത്തിയത്. ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫീസും സഹോദരന്‍ അനൂപിന്റെ വീടും ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.