കൊച്ചിയിലും നൂറ് കടന്ന് ഡീസല്‍ വില; മാറ്റമില്ലാതെ ഇന്ധനവില വര്‍ദ്ധന

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിലും പെട്രോള്‍ വില നൂറ് കടന്നു. ഡീസല്‍ ലിറ്റരിന് 100 രൂപ 40 പൈസയാണ് ഇന്നത്തെ നിരക്ക്. പെട്രോളിന് വില 113 രൂപ 46 പൈസയായി. തിരുവനന്തപുരത്തും കോഴിക്കോടും ഡീസല്‍ വില നേരത്തെ നൂറ് കടന്നിരുന്നു.

തിരുവനന്തപുരത്ത് പെട്രോള്‍ വില 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 26 പൈസയുമായി. കോഴിക്കോട് പെട്രോളിന് 113 രൂപ 62 പൈസയും ഡീസലിന് 100 രൂപ 58 പൈസയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് മാത്രം 9 രൂപ 15 പൈസയാണ് വര്‍ദ്ധിച്ചത്. ഡിസലിന് 8 രൂപ 84 പൈസയും കൂട്ടി. മാര്‍ച്ച് 21 മുതല്‍ തുടര്‍ച്ചയായി എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടപ്പോളാണ് വീണ്ടും വില ഉയര്‍ത്തി തുടങ്ങിയത്.

ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഇന്ധനവില ഉയരാന്‍ കാരണമെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവിലയില്‍ കുറവുണ്ടായിട്ടില്ല.

കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധത്തിന് മുന്‍പുള്ള വിലയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് റഷ്യ വാഗ്ദാനം നല്‍കിയിരിക്കുന്നത്.