ഡീസല്‍ വില വര്‍ദ്ധന; കെ.എസ്.ആര്‍.ടി.സിക്ക് കടുത്ത നഷ്ടം, സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡീസല്‍ വിലവര്‍ദ്ധനക്ക് എതിരെ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എണ്ണക്കമ്പനികള്‍ ഡീസല്‍ വില കുത്തനെ കൂട്ടിയതിന് എതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കെഎസ് ആര്‍ടിസിക്ക് ഡീസല്‍ വിപണി വിലയില്‍ നല്‍കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തയാണ് വില വര്‍ധിപ്പിച്ചത്.

ഡീസലിന് ഒറ്റ ദിവസം കൊണ്ട് ലിറ്ററിന് 21 രൂപ 10 പൈസയാണ് കൂട്ടിയത്. വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഡീസല്‍ വില്‍ക്കുന്നത് വിവേചനം ആണെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. എണ്ണക്കമ്പനികളുടെ ഈ നടപടി കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നും കെഎസ്ആര്‍ടിസി പറയുന്നു.

ഡീസല്‍ വിലവര്‍ദ്ധനക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും വില കൂട്ടിയിരിക്കുന്നത്.

ഇന്ധന വില വര്‍ദ്ധ കെഎസ്ആര്‍ടിസിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത് എന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു.

നാല് ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സിക്ക് ഒരു ദിവസം വേണ്ടി വരുന്നത്. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണ് ഉണ്ടാകുക. ഇത് താങ്ങാന്‍ കഴിയില്ലെന്നും പൊതു ഗതാഗതത്തെ തകര്‍ക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും മന്ത്രി പറഞ്ഞിരുന്നു.