സുരക്ഷാ പരിശോധന ഇഷ്ടപ്പെട്ടില്ല; ബാഗില്‍ ബോംബുണ്ടെന്ന് തഗ്ഗ് ഡയലോഗ്; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടയില്‍ ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ അറിയിച്ചതോടെ വിമാനം രണ്ട് മണിക്കൂര്‍ വൈകി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്ത് ആണ് ബാഗില്‍ ബോംബുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഇതേ തുടര്‍ന്ന് പുലര്‍ച്ചെ 2.10ന് പുറപ്പെടേണ്ട തായ് ലയണ്‍ എയര്‍ ഫ്‌ളൈറ്റ് എസ്എല്‍ 211 രണ്ട് മണിക്കൂറിലേറെ വൈകി 4.30ന് ആണ് പുറപ്പെട്ടത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാപക തിരച്ചില്‍ നടത്തി. ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഭാര്യയ്ക്കും മകനുമൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രശാന്ത് സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥനായിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷാ പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗില്‍ ബോംബുണ്ടെന്ന് അറിയിച്ചത്. ബോംബ് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ പ്രശാന്തിനൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്തില്‍ നിന്നിറക്കി പരിശോധിച്ചു.

Read more

പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ബോംബ് ഭീഷണി ഉയര്‍ത്തിയ പ്രശാന്തിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് അറസ്റ്റിലായതോടെ ഇയാളുടെ ഭാര്യയും മകനും യാത്ര ഉപേക്ഷിച്ചു.