കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുമെന്നല്ല പറഞ്ഞത്: വിമർശനത്തോട് പ്രതികരിച്ച് സ്‌പീക്കർ എം.ബി രാജേഷ്

നിയമസഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന തന്റെ പ്രസ്താവനക്കെതിരെ ഉയർന്ന വിമർശനത്തോട് പ്രതികരിച്ച് സ്പീക്കർ എം.ബി രാജേഷ്. സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന മാധ്യമങ്ങളിൽ വന്ന പ്രസ്താവനയിൽ ആശങ്ക സ്വാഭാവികമാണെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുമെന്നോ നിലപാടെടുക്കുമെന്നോ അല്ല ഉദ്ദേശിച്ചത്. പൊതുരാഷ്ട്രീയത്തിൽ നിലപാടെടുക്കും അഭിപ്രായം പറയും. അതേ സമയം സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മാത്രമെ ഇത്തരം ഇടപടെലുണ്ടാകൂ എന്നും എം.ബി രാജേഷ് ഉറപ്പ് നൽകി.

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്‌പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയിൽ പറഞ്ഞിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഇന്ന് തിരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷിനെ അനുമോദിച്ചു കൊണ്ട് സഭയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

സ്‌പീക്കറുടെ പ്രസ്താവന പ്രതിപക്ഷത്തെ കുറച്ച് വേദനിപ്പിച്ചു. അത്തരം ഒരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളിൽ നിന്നും ഉണ്ടായിട്ടില്ല എന്ന് വി.ഡി സതീശന്‍ പറഞ്ഞു.

സ്‌പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരും. അത് സംഘർഷങ്ങൾ ഉണ്ടാക്കും. നിയമസഭയിൽ വരുമ്പോൾ അത് ഒളിച്ച് വെയ്ക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല, അത് സഭാപ്രവർത്തനത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട് തീർച്ചയായും അതെല്ലാം ഒഴിവാക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു എന്നും വി.ഡി.സതീശൻ പറഞ്ഞു.

Read more

ജനങ്ങളുടെ പ്രതീക്ഷക്കും ആവശ്യത്തിനും ഒത്ത് ഉയര്‍ന്ന് പ്രവർത്തിക്കാൻ നിയമസഭാ അംഗങ്ങൾക്ക് കഴിയണമെന്ന് ആഹ്വാനം ചെയ്തായിരുന്നു സ്പീക്കര്‍ എം.ബി രാജേഷിന്റെ മറുപടി പ്രസംഗം. മുഖ്യമന്ത്രിയുടെ മികവാര്‍ന്ന നേതൃത്വവും പ്രതിപക്ഷ നേതാവിന്റെ ക്രിയാത്മക മാര്‍ഗ്ഗ നിർദ്ദേശവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ കഴിയുമെന്ന് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ വേണമെന്നും പ്രതിപക്ഷ അംഗങ്ങളുടെ അവകാശം പൂര്‍ണമായും സംരക്ഷിച്ചേ മുന്നോട്ട് പോകൂ എന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.