ജോലിയില്‍ തിരിച്ചെടുത്തില്ല; റിന്‍സിയെ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലം

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ നടുറോഡില്‍ വച്ച് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഏറിയാട് സ്വദേശിയായ മാങ്ങാരപറമ്പില്‍ റിന്‍സി (30) യുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരനും അയല്‍വാസിയുമാണ് പ്രതി റിയാസ് (25). റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് റിയാസിനെ പുറത്താക്കിയത്.

ജോലിയില്‍ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തിരിച്ചെടുക്കാന്‍ റിന്‍സി തയ്യാറാകാത്തതിലെ പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ്് പറഞ്ഞു.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഏറിയാട് കേരള വര്‍മ സ്‌കൂളിനടുത്ത് ഭര്‍ത്താവിനൊപ്പം തുണിക്കട നടത്തുന്ന റിന്‍സി ഇന്നലെ കട അടച്ച് മക്കളോടൊപ്പം തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് ആക്രമണം നടന്നത്. സ്‌കൂട്ടറില്‍ വരുന്നതിനിടെ റോഡില്‍ ആളോഴിഞ്ഞ സ്ഥലത്ത് വച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ റിയാസ് സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി. കയ്യില്‍ കരുതിയ കത്തി എടുത്ത് റിന്‍സിയെ തുടര വെട്ടി പരിക്കേല്‍പ്പിച്ചു. കുട്ടികളുടെ ഒച്ച കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു.

ആക്രമണത്തില്‍ റിന്‍സിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി വെട്ടേറ്റു. മൂന്ന് വിരലുകള്‍ അറ്റുപോയ നിലയിലായിരുന്നു. മുപ്പതോളം വെട്ടുകളാണ് ഉണ്ടായിരുന്നത്. റിന്‍സിയെ ആദ്യം കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററിലും, പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് കാലത്ത് മരിക്കുകയായിരുന്നു.

പ്രതി വെട്ടാന്‍ ഉപയോഗിച്ച വാള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.