വികസന മുരടിപ്പിന് അവസാനമുണ്ടാകും; തൃക്കാക്കരയില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്ന് ജോ ജോസഫ്‌

തൃക്കാക്കാരയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്ന് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് വേണ്ടത് ഭരണപക്ഷ എംഎല്‍എയെ ആണ്. നല്ല ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കും. മണ്ഡലത്തിലെ വികസന മുരടിപ്പിന് അവസാനമുണ്ടാകുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തിയട്ടുണ്ട. ട്വന്റി ട്വന്റി വോട്ടുകളും എല്‍ഡിഎഫിന് കിട്ടിയെന്നും സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയിലെ ജനമനസ്സ് ആര്‍ക്കൊപ്പമാണെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മഹാരാജാസ് കോളജിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിനായി സ്‌ട്രോങ് റൂം തുറന്നു. 12 റൗണ്ടായാണ് വോട്ടെണ്ണുന്നത്.

ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക. പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിംഗ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണിത്തീരും.

വിജയപ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികള്‍. 68.77 ശതമാനം മാത്രമാണ് ഇക്കുറി തൃക്കാക്കരയിലെ പോളിങ് ശതമാനം. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കര. മണ്ഡലം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ വിജയമായി അത് വിലയിരുത്തപ്പെടും. എല്‍.ഡി.എഫ് മണ്ഡലം പിടിച്ചാല്‍ അത് വന്‍ ചരിത്രമാകും. രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്ന അംഗീകാരമായി അത് മാറും.

മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.