പ്രായോഗിക സമീപനത്തോടെയുള്ള വികസനോന്മുഖ ബജറ്റ്: മുഖ്യമന്ത്രി

പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ പരിമിതികളെ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയും എന്നു കൂടിയാണ് ബജറ്റിലൂടെ വ്യക്തമാകുന്നത്. പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നില്‍ കണ്ട് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള വീക്ഷണമാണ് ബജറ്റിലുളളത്. പരിസ്ഥിതി ബജറ്റ് പ്രത്യേകം തയാറാക്കാനുള്ള പ്രഖ്യാപനവും സവിശേഷത ഉള്ളതാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സമ്പദ്ഘടന വളര്‍ച്ച കൈരിക്കുമ്പോള്‍ അത് സമഗ്രമായിരിക്കണം. ഈ കാഴ്ച്ചപ്പാട് ബജറ്റില്‍ കാണാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസ മേഖല ഗുണമേന്മയുള്ളതാക്കി മാറ്റാനും ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണം വിപുലീകരിച്ച് വിജ്ഞാന മേഖലയെ ഉല്‍പ്പാദന രംഗവുമായി ബന്ധപ്പെടുത്താനും ബജറ്റില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സയന്‍സ് പാര്‍ക്കുകള്‍ എന്ന ആശയം ഇതിന്റെ ഭാഗമാണ്.

ബജറ്റില്‍ ഭക്ഷ്യ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം നല്‍കിയിട്ടുണ്ട്. കാര്‍ഷിക രംഗത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സാങ്കേതിക വിദ്യ നടപ്പിലാക്കല്‍ എന്നിവയിലൂടെ ഉല്‍പ്പാദനക്ഷമതയും കര്‍ഷകന്റെ വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗവും പറഞ്ഞിട്ടുണ്ട്. ചെറുകിട വ്യവസായ മേഖലയ്ക്ക് നല്‍കുന്ന പ്രധാന്യവും തൊഴില്‍ നൈപുണ്യ വികസനത്തിന് നല്‍കിയ ഊന്നലും ബജറ്റിന്റെ മറ്റു സവിശേഷതകളാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത കാല്‍നൂറ്റാണ്ടില്‍ കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിനൊപ്പം എത്തിക്കണം എന്ന വീക്ഷണം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികളും പ്രതികൂല സാഹര്യങ്ങള്‍ മിറകടക്കാനുള്ള ദൃഢനിശ്ചയവും ബജറ്റില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയാറാകാതെ സാധാരണക്കാരന്റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുകയാണ്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം കിട്ടുന്നില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.