വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം സ്വീകരിക്കേണ്ടിവരും; 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് സിപിഐഎം വികസന രേഖ

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യമൂലധനം കണ്ടേണ്ട സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ മേഖലകള്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു എന്ന പ്രചരണം ശക്തമാകുന്നതിനിടെ കേന്ദ്ര സഹായം ലഭിക്കാത്തതിനാല്‍ പശ്ചാത്തല വികസനം സര്‍ക്കാര്‍ ഫണ്ടു കൊണ്ട് മാത്രം നടക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐഎം വികസ രേഖ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം കൊണ്ട് വരേണ്ടിവരും. താത്പര്യങ്ങള്‍ ഹനിക്കാത്ത മൂലധനം സ്വീകരിക്കണം. നയ രൂപീകരണത്തില്‍ മറ്റ് ശക്തികള്‍ ഇടപെടരുത്. വിജ്ഞാന അധിഷ്ഠിത സമ്പദ്ഘടന സൃഷ്ടിക്കണം. ഗവേഷണ, ഉന്നത വിദ്യാഭ്യാസ മേഖലകളെ വികസിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും. വികസനാധിഷ്ഠിത സമൂഹം വാര്‍ത്തെടുക്കണം. ഗവേഷണ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും വികസിപ്പിക്കണം. കാര്‍ഷിക മേഖല വിപുലപ്പെടുത്തണം. മൂല്യവര്‍ധിത ഉല്‍പ്പന്നങള്‍ വേണം. വിപണനം നന്നാക്കണം. ഭൂപ്രശ്‌നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇതിനെല്ലാം പ്രത്യേക ഇടപെടല്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം ജനങ്ങള്‍ക്ക് പൂര്‍ണമായി കിട്ടണം. സഹകരണ മേഖല വികസനകാര്യങ്ങള്‍ക്കായി ഇടപെടണം. പരിസ്ഥിതി സൗഹ്യദ വികസനമാണ് ലക്ഷ്യമിടുന്നത്. ഭരണ തുടര്‍ചക്ക് ദിശാബോധം നല്‍കാനാണ് രേഖ. ഘടകകക്ഷികളുടെ അഭിപ്രായം തേടും. എല്‍ഡിഎഫിന്റെ പുതിയ രേഖക്ക് രൂപമാകും. എല്‍ഡിഎഫ് രേഖ സര്‍ക്കാര്‍ നടപ്പാക്കും. വിദഗ്ധര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ എല്ലാവരുമായി ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു