ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിൻ്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരമല്ലെന്ന് മന്ത്രി വി. എൻ വാസവൻ. ദേവസ്വം ബോർഡ് വിശ്വാസവും ക്ഷേത്രവും സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണ്. അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഒരു തീരുമാനമെടുക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല. ദേവസ്വം ബോർഡുകൾക്ക് പരമാധികാരമുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മന്ത്രിസഭ യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനിക്കും.
അടുത്ത മന്ത്രിസഭാ യോഗത്തിൽ ബന്ധപ്പെട്ട നിയമ വിദഗ്തരോട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. മാർച്ച് 14ന് കേസ് പരിഗണിക്കും മുമ്പ് തന്നെ സർക്കാർ നിലപാട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ 2019 ൽ സമർപ്പിച്ച സത്യവാങ്മൂലം തിരുത്താനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.
ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമെന്നാണ് ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ ഇന്ന് നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോർഡ‍് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നും വ്യക്തികളാണ് അനുകൂലിച്ചതെന്നും അദ്ദേഹം പറഞ്ഞു.







