ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവം; കെ.എസ്‌.യു നേതാക്കളടക്കം അമ്പത് പേര്‍ക്കെതിരെ കേസ്

വയനാട് കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ചസംഭവത്തില്‍ പൊലീസ് കേസെടുത്തു. കെസ്‌യു സംസ്ഥാന പ്രസിഡന്റ്് കെ എം അഭിജിത്ത് ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരമാണ് ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചുളള കോണ്‍ഗ്രസ് റാലിക്ക് പിന്നാലെയായിരുന്നു സംഭവം. പ്രതിഷേധക്കാര്‍ ഓഫീസിന് കല്ലെറിയുകയും അസഭ്യം പറയുകയയും ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് സംബന്ധിച്ച് ദേശാഭിമാനി ലേഖകന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉന്നയിക്കുകയും ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ആക്രമണം.

അതേസമയം എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി. നേരത്തെ കസ്റ്റഡിയിലായ ആറ് പേരെ റിമാന്‍ഡ് ചെയ്തു. അക്രമത്തെ തുടര്‍ന്ന് നടപടി തീരുമാനിക്കാന്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫിസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും.