'മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനിയുടെ വാർത്ത പാർട്ടിക്ക് കളങ്കം'; ഇപി ജയരാജൻ

മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനിയുടെ വാർത്ത പാർട്ടിക്ക് കളങ്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വാർത്ത തിരുത്തിയതോടെ പ്രശ്നം തീർന്നു. മാനുഷികമായ തെറ്റാണ് പറ്റിയതെന്നും ഇപി ജയരാജൻ പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പ്രായമായ സ്ത്രീയെ കോടതിയിൽ പോകാനൊക്കെ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇപി പറഞ്ഞു.

നവകേരള സദസിനായി ആഡംബര ബസ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല. പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇപി ജയരാജൻ പറഞ്ഞു.

കേരള ബാങ്ക് ലീഗ് പങ്കാളിത്തം കോൺഗ്രസിന് വെപ്രാളമുണ്ടാക്കുകയാണ്. മുസ്ലീംലീഗിന് കിട്ടുന്ന അംഗീകാരം കോൺഗ്രസിന് സഹിക്കുന്നില്ല. അത് ലീഗുകാർ തിരിച്ചറിയും എന്നും ജയരാജൻ കൂട്ടിക്കിച്ചേർത്തു. എൽഡിഎഫ് ഭരണ നേട്ടങ്ങളുടെ നെറുകയിലാണ്. നവകേരള സദസ് നാളെ തുടങ്ങുകയാണ്.

പ്രാദേശിക പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഭരണ നിർവ്വഹണത്തിന്റെ പുതു മാതൃക. പുതിയ കേരള സൃഷ്ടിയാണ് ലക്ഷ്യം. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത കാലം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. കേരളീയത്തിൽ നിന്ന് നേതാക്കൾ വിട്ടുനിന്നെങ്കിലും അണികളും ജനങ്ങളും പങ്കെടുത്തുവെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.