'‘ദീപം’ വെളിച്ചം പകരാനാകണം കത്തിക്കാനാകരുത്'; ദീപിക ദിനപത്രത്തെ പരോക്ഷമായി വിമർശിച്ച് ദേശാഭിമാനി

ദീപിക ദിനപത്രത്തിൻറെ പേരെടുത്ത് പറയാതെ പരോക്ഷമായി വിമർശിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയെ തുടർന്നുള്ള മുതലെടുപ്പ്‌ ശ്രമത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടുമ്പോൾ ആളിക്കത്തിക്കാൻ ഒരു കോട്ടയം പത്രം ശ്രമിക്കുന്നുവെന്നാണ് ദേശാഭിമാനിയുടെ വിമർശനം.  മുതലെടുപ്പുകാർക്ക്‌ ഉപയോഗിക്കാവുന്ന നിലയിലാണ്‌ പരമ്പരകളും ലേഖനങ്ങളും മുഖപ്രസംഗവുമെന്ന് ദീപികയുടെ പേര് പരോക്ഷമായി പരാമര്‍ശിച്ച് ദേശാഭിമാനി കുറ്റപ്പെടുത്തി.

‘‘ദീപം’ വെളിച്ചം പകരാനാകണം കത്തിക്കാനാകരുത്’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  പേരിലെ ‘ദീപം’ സമൂഹത്തിന്‌ വെളിച്ചം പകരാനാണ്‌ ഇരുട്ടിലാക്കാനല്ല ഉപയോഗിക്കേണ്ടതെന്ന് ദേശാഭിമാനി ഓര്‍മ്മിപ്പിക്കുന്നു. ചേരിതിരിവുണ്ടാക്കി ചോരകുടിക്കാൻ കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികൾക്കും ഊർജ്ജം പകരുന്നതാണിവ. രാഷ്‌ട്രീയ നിലപാട്‌ തുറന്നു പറയുമ്പോഴും കാലുഷ്യത്തിന്‌ വളമിട്ട്‌ കൊടുക്കാറില്ല മാധ്യമങ്ങൾ. എന്നാൽ പാരമ്പര്യം ഏറെയുള്ള ഈ പത്രത്തിന്റെ റിപ്പോർട്ടുകളിൽ പലതും സാമുദായിക ചേരിതിരിവിന്‌ ‘തീ ‘ പകരുന്നതാണെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.

കാന്ധമാലും സ്‌റ്റാൻസ്വാമിയും ഗ്രഹാംസ്‌റ്റെയിനും കുട്ടികളും 98ൽ തെക്കൻ ഗുജറാത്തിലുണ്ടായ കലാപവുമടക്കം എത്ര ആക്രമണങ്ങൾ ഉണ്ടായി. 20 പള്ളി ഒന്നിച്ച്‌ സംഘപരിവാർ കത്തിച്ചതും ചരിത്രമാണ്‌. ഇതൊക്കെ മറന്നതായി നടിച്ച്‌ പത്രം പറയുന്നത് ലവ്, നർകോട്ടിക്‌ ജിഹാദ്‌ ഇല്ലാതാക്കാൻ യുട്യൂബ്‌ നോക്കിയും അഡ്വ. ജയശങ്കറും മറ്റും പറയുന്നത്‌ കേട്ടും അന്വേഷിക്കണമെന്നാണ്.

സ്‌പർദ്ധ വളർത്താനുള്ള നീക്കത്തിനെതിരെ ക്രൈസ്‌തവ സമൂഹത്തിൽ നിന്ന്‌ തന്നെ നിരവധി പേർ രംഗത്തുവന്നു. മയക്കുമരുന്നിന്റെ വ്യാപനം ഏതെങ്കിലും മതത്തെ മാത്രമല്ല എല്ലാവർക്കും ദോഷമുണ്ടാക്കും. അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന സർക്കാരിന്റെ നിർദേശമാണ്‌ ബഹുഭൂരിപക്ഷവും ചെവിക്കൊണ്ടത്‌. അതുകൊണ്ടാകാം അവസരം കിട്ടിയപ്പോഴൊക്കെ പത്രം സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഇല്ലാക്കഥയുടെ വാളെടുത്തതെന്നും ലേഖനം പറയുന്നു