പിഴത്തുകയില്‍ ഇളവ് വേണമെന്ന് ആവശ്യം; മണിച്ചന്റെ ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതിയായ മണിച്ചന്റെ ജയില്‍ മോചനക്കാര്യത്തില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ. ജയില്‍ മോചനത്തിനായി നല്‍കണമെന്ന് ആവശ്യപ്പെട്ട പിഴതുകയില്‍ ഇളവ് തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉത്തരവ്.

മണിച്ചന്‍ ഉള്‍പ്പെടെയുള്ള 33 തടവുകാരെ വിട്ടയച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പിഴ തുക കെട്ടിവെക്കാത്തതിനെ തുടര്‍ന്ന് മണിച്ചന്‍ ഇതുവരെ ജയില്‍ മോചിതനായിട്ടില്ല. ഇതേ തുടര്‍ന്നാണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചന്‍. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം. മണിച്ചന്റെ ഗോഡൗണില്‍ നിന്നെത്തിച്ച മദ്യം കഴിച്ചവരാണ് മരിച്ചത്. കേസിലെ ഏഴാം പ്രതിയാണ് മണിച്ചന്‍. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ 2009 ല്‍ രോഗബാധിതയായി മരിച്ചു.

മദ്യദുരന്തത്തില്‍ ആറ് പേര്‍ക്ക് കാഴ്ച നഷ്ടമായിരുന്നു. 150 പേര്‍ ചികിത്സ തേടി. മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാന്‍ കാരണം. കേസില്‍ മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു.