വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യൂട്യൂബർ മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായുടെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയതിൽ പ്രതികരിച്ച് കുടുംബം. ജയിൽ അധികൃതർ മുഹമ്മദ് ഷഹീൻ ഷായെ മനപ്പൂർവ്വം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
തൃശ്ശൂർ ജില്ലാ ജയിൽ ഉദ്യോഗസ്ഥർക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ‘നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂ’വെന്ന് മകനോട് ജയിൽ അധികൃതർ പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു. വൈരാഗ്യ ബുദ്ധിയോടെയാണ് മകനോട് ജയിൽ അധികൃതർ പെരുമാറിയതെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ തൃശ്ശൂർ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപി ക്കും കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്. അതേസമയം ജയിലിന് മുൻപിൽ നിന്നും മകൻ റീൽസ് എടുത്തതല്ലെന്നും പിതാവ് നൗഷാദ് പറഞ്ഞു. ഉമ്മയെയും സഹോദരിയേയും ആശ്വസിപ്പിക്കാനാണ് വീഡിയോ ചിത്രീകരിച്ചതെന്നും നൗഷാദ് പറഞ്ഞു.
അതേസമയം മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായാണെന്നാണ് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. സെല്ലിൽ മറ്റ് തടവുകാർക്ക് മണവാളൻ പ്രയാസമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മണവാളനെ പാർപ്പിച്ച സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാർ പരാതിയായി പറഞ്ഞു. ഒരാളുടെ മാത്രം മുടി വളർത്തി സെല്ലിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ഇവരുടെ പരാതി. കൂടാതെ ഡ്രഗ് അഡിക്ഷന്റെ പ്രശ്നങ്ങൾ മണവാളൻ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷാൻ ഷാ എന്ന 26 കാരൻ. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാൾ. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു.
മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് മദ്യപിച്ചശേഷം കാറിൽ വരുകയായിരുന്നു. ഇതിനിടെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാര്‍ത്ഥികളെ മണവാളനും സംഘവും കാറിൽ പിന്തുടരുകയായിരുന്നു. മണവാളനായിരുന്നു കാര്‍ ഓടിച്ചത്. ഇതിനിടെ കാറുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മുഹമ്മദ് ഷഹീൻ ഷായെ പൊലീസിന് കണ്ടെത്താനായിരുന്നില്ല.