ഡൽഹി സ്ഫോടനം: കേരളത്തിലും ജാഗ്രത നിർദേശം

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.

സ്‌ഫോടനവുമായി ബന്ധപ്പെട്ട സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണമാണ് എന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.

സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം ഉണ്ടായത്. രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. ആഭ്യന്തരമന്ത്രി അമിത്ഷാ പരിക്കേറ്റവരെ എല്‍എന്‍ജിപി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

Read more

സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത്ഷായില്‍ നിന്ന് വിവരങ്ങള്‍ തേടിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിവരിച്ചു. കേരളത്തില്‍ റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി.