ഡിലിറ്റ് വിവാദം: 'പ്രമേയത്തിന് അനുമതി നല്‍കിയിരുന്നില്ല', ഉള്ളടക്കം മനസ്സിലായപ്പോള്‍ തന്നെ തടഞ്ഞു: കാലിക്കറ്റ് വി.സി

കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയാവതരണത്തിന് അനുമതി നല്‍കിയിയിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഇടത് സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹിം വൈസ് ചാന്‍സലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചുവെന്നത് തള്ളിയാണ് വിസി രംഗത്തെത്തിയിരിക്കുന്നത്. പ്രമേയം അവതരിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേക്കുറിച്ച് നേരത്തെ ചര്‍ച്ച ചെയ്തിരുന്നില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

പ്രമേയ നോട്ടീസ് വായിച്ച ശേഷമാണ് പ്രമേയത്തിലെ ഉള്ളടക്കം അറിഞ്ഞത്. ഉടനെ പ്രമേയം അവതരിപ്പിക്കുന്നത് തടഞ്ഞെന്നും സേര്‍ച്ച് കമ്മിറ്റിയാണ് വിഷയം ചര്‍ച്ച ചെയ്യേണ്ടത് എന്ന് അറിയിച്ചുവെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി,

കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരവും, വെള്ളാപ്പള്ളി നടേശനുമെന്നാണ് പ്രമേയം. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാര്‍ശ ചെയ്യണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം.