സില്‍വര്‍ ലൈന് ബി.ജെ.പി ബദല്‍, കേന്ദ്ര റയില്‍വേ മന്ത്രിയെ കാണാന്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം

സില്‍വര്‍ ലൈനിന്റെ ഭാവി അനിശ്ചിതത്വത്തിലായ അവസരം മുതലാക്കി ബിജെപി. കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

സില്‍വര്‍ ലൈന് ബദലായി കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ചയാകും ഡിപിആറില്‍ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

കെ റെയിലിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കെ റെയില്‍ പദ്ധതിക്കുള്ള അനുമതി എന്തായാലും നീളും എന്നുള്ള സൂചനകളാണ് കേന്ദ്രം ഇപ്പോള്‍ പാര്‍ലമെന്റില്‍ നല്‍കുന്നത്. ഒരു ചോദ്യത്തിന് മറുപടിയായി രേഖാമൂലമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളത്തോട് പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്ന് ഈ രേഖയില്‍ പറയുന്നുണ്ട്. കേരളം നല്‍കിയ ഡിപിആറില്‍ കെ റെയില്‍ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങളില്ല.

അലൈന്‍മെന്റ് സ്ലാംഗ്, ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിംഗുകളുടെ വിവരങ്ങള്‍തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ അറിയിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ടെന്നും കേന്ദ്രം പറയുന്നു.