വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രദീപ് കുമാർ എന്ന പ്രതിയാണ് മരിച്ചത്. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്. മൃതദേഹം പ്രാഥമിക പരിശോധനകൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

വാളയാറിൽ 2017-ലാണ് ദളിത് സഹോദരിമാർ ലൈംഗിക പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ചുവെന്ന വാർത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13-നാണ് മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ചു. അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും പോക്സോ കോടതി തെളിവില്ലെന്ന് കണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.