ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

എറണാകുളം കിഴക്കമ്പലത്ത് മര്‍ദ്ദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച് ട്വന്റി 20 പ്രവര്‍ത്തകന്‍ സി.കെ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

നടപടികള്‍ ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകിട്ട് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കിഴക്കമ്പലം കുന്നത്തുനാട് പ്രദേശങ്ങളില്‍ കര്‍ശന പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് കിഴക്കമ്പലത്ത് വച്ച് ദീപുവിന് മര്‍ദ്ദനമേറ്റത്. സ്ട്രീറ്റ് ലൈറ്റ് പദ്ധതി വിഷയത്തില്‍ എം.എല്‍.എ ശ്രീനിജന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ട്വന്റി 20 വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് ദീപുവിന് നേരെ ആക്രമണം ഉണ്ടായത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെയാണ് ദീപു മരിച്ചത്.

സംഭവത്തില്‍ അറസ്റ്റിലായിരുന്ന നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കിഴക്കമ്പലം സ്വദേശികളായ പറാട്ടുവീട് സൈനുദീന്‍ സലാം, പറാട്ടു ബിയാട്ടു വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍, നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവാറ്റുപുഴ സബ് ജയിലിലില്‍ റിമാന്‍ഡിലാണ്.

Read more

ദീപുവിന്റ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് രംഗത്ത് വന്നിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും, ശ്രീനിജന്‍ എം.എല്‍.എ ആയ ശേഷം ട്വന്റി 20 പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊലപാതകം നടത്തിയവര്‍ നിരന്തരമായി എം.എല്‍.യുമായി ബന്ധപ്പെട്ടിരുന്നു. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ക്കേണ്ടത് എംഎല്‍എയെയാണ് എന്നും സാബു പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ സി.പി.എം പ്രാദേശിക നേതൃത്വം തള്ളിയിരുന്നു.