ദീപുവിന്റെ കൊലപാതകം; പ്രതികൾ സി.പി.എം പ്രവർത്തകരെന്ന് എഫ്.ഐ.ആർ

ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിലെ എഫ്.ഐ ആറിന്റെ പകർപ്പ് പുറത്ത്. പ്രതികൾ സി.പി.എം പ്രവർത്തകരാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത്. ദീപു ട്വന്റി 20 യിൽ പ്രവർത്തിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ.

ഒന്നാം പ്രതി സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. താഴെ വീണ ദീപുവിന്റെ തലയ്ക്ക് കാലുകൊണ്ട് ചവിട്ടി. മറ്റു മൂന്നു പ്രതികൾ ശരീരത്തിൽ മർദ്ദിച്ചു. പരാതിക്കാരിയായ പഞ്ചായത്ത് അംഗത്തെ പ്രതികൾ അസഭ്യം പറഞ്ഞു എന്നും എഫ്.ഐ ആറിൽ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ സി.പി.എം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് മർദ്ദിച്ചത്. കേസില്‍ സി.പി.എം കാവുങ്ങല്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍ (36), പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം (27), നെടുങ്ങാടന്‍ ബഷീര്‍ (36), വലിയപറമ്പില്‍ അസീസ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മെച്ചപ്പെടുത്താന്‍ ആരംഭിച്ച ‘സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്’ പദ്ധതിയെ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ശനിയാഴ്ച ഇവിടെ വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്നു പിടിച്ചിറക്കി മർദ്ദിച്ചത്. പരിക്കേറ്റ ദീപുവിനെ പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്.