ദീപുവിന്റെ കൊലപാതകം; പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പ്രതികളായ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.

സിപിഎം പ്രവര്‍ത്തകരായ സൈനുദ്ദീന്‍, അബ്ദുള്‍ റഹ്‌മാന്‍, ബഷീര്‍, അനീസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ്  ജാമ്യം അനുവദിച്ചത്.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണവുമുണ്ടെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  സിപിഎമ്മിന് എതിരെയുള്ള ദീപുവിന്റെ പ്രവര്‍ത്തനം പ്രകോപനമായെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മെച്ചപ്പെടുത്താന്‍ ആരംഭിച്ച ‘സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്’ പദ്ധതിയെ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ഫെബ്രുവരി 12-ന് ഇവിടെ വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെ നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്നു പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ ദീപുവിനെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. 18ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു മരണം.