കേരളത്തിലെ ഇസ്ലാമികര്‍ തീവ്രവാദത്തെ പരസ്യമായി തള്ളിപ്പറയണം; ഐ.എസ് ഭീകര സംഘടനയാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ധൈര്യമുണ്ടോ; ചോദ്യവുമായി ദീപിക

കേരളത്തില്‍ ക്രൈസ്തവര്‍ക്ക് തങ്ങള്‍ സുരക്ഷിതരല്ലെന്നു തോന്നുന്നുവെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനില്ലെന്ന് ദീപിക ദിനപത്രം. അത് കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ വോട്ടുബാങ്ക് പ്രീണനത്തില്‍നിന്നു രൂപം കൊണ്ടതാണ്. ക്രൈസ്തവസമൂഹത്തിന്റെയും ഹിന്ദുസമൂഹത്തിന്റെയും സൂചകങ്ങളെ നിന്ദിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതും ഇസ്ലാമിന്റെ സൂചകങ്ങളെ വിമര്‍ശനത്തിന് അതീതം എന്ന് പ്രഖ്യാപിക്കുന്നതും ഇരട്ടത്താപ്പാണ്. ഇസ്ലാമിക് സ്റ്റേറ്റ് എന്നത് ഒരു ഭീകരസംഘടനയാണെന്നും അതിന്റെ കേരളത്തിലെ റിക്രൂട്ടിംഗ് സെല്ലുകള്‍ അപകടകരമാണെന്നും പരസ്യമായി പറയാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ധൈര്യമുണ്ടോയെന്ന് ദീപിക ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ഡോ. കെഎം ഫ്രാന്‍സിസ് എഴുതിയ ലേഖനം ചോദിക്കുന്നു.

കേരളത്തിലെ ഇസ്ലാം മതവിശ്വാസികളോടും ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് തീവ്രവാദത്തെ നിങ്ങള്‍ പരസ്യമായി തള്ളിപ്പറയണം എന്നാണ്. വളരെ ചെറിയ ശതമാനം മാത്രം വരുന്ന തീവ്രവാദികള്‍ മുഴുവന്‍ ഇസ്ലാം സമൂഹത്തിനും പൊതുസമൂഹത്തിന്റെ മുന്നില്‍ മോശം പ്രതിഛായ നല്‍കുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടത് തീവ്രവാദ സംഘടനയായതുകൊണ്ടാണ്. ആ സംഘടനയെ നിരോധിച്ചത് സമാധാനകാംക്ഷികളായ ഇസ്ലാം സഹോദരന്മാര്‍ക്ക് നല്ലതാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ശിപാര്‍ശ ചെയ്യില്ല. കാരണം, അവര്‍ തീവ്രവാദികളുടെ സ്വാധീനത്തെ ഭയക്കുന്നു. അവരുടെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്ക് ധൈര്യമില്ലെങ്കില്‍ അണികള്‍ക്ക് സുരക്ഷിതത്വം അനുഭവിക്കാന്‍ കഴിയില്ല. കക്കുകളി എന്ന നാടകത്തിനോടും കേരള സ്റ്റോറി എന്ന സിനിമയോടും ഇടതു-വലതു മുന്നണികള്‍ കാണിക്കുന്ന ഇരട്ട മാനദണ്ഡം പല പാര്‍ട്ടികള്‍ക്കും കേരളത്തില്‍ അന്ത്യംകുറിക്കും എന്ന് ഓര്‍മിക്കുന്നത് നന്നായിരിക്കും.

കഴിഞ്ഞ 50 വര്‍ഷമായി കേരളത്തില്‍ ഇടതുപക്ഷ ചിന്തകര്‍ മറ്റൊരു അളവുകോലാണ് ഉപയോഗിക്കുന്നത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല്ലായ യേശുക്രിസ്തുവിനെ വിഷയലന്പടനായി ചിത്രീകരിക്കുന്ന നാടകം നിരോധിക്കണമെന്ന് ക്രൈസ്തവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോള്‍ അതിനെ നിഷേധിച്ചവരാണ് ഇടതുപക്ഷം. മാത്രമല്ല, കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധി കല്പിക്കുന്നവര്‍ വലതുപക്ഷ ഫാസിസ്റ്റുകളാണെന്ന ചാപ്പയും കുത്തി.

എം.എഫ്. ഹുസൈന്‍ എന്ന വിശ്വപ്രസിദ്ധ ചിത്രകാരന്‍, ഹിന്ദുക്കള്‍ ആരാധിക്കുന്ന സരസ്വതീദേവിയുടെ നഗ്‌നചിത്രം വരച്ച് ഹിന്ദുമത വിശ്വാസികളെ അവഹേളിച്ചപ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചു. ഇതിനെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വലതുപക്ഷ ഫാസിസ്റ്റുകള്‍ എന്ന ചാപ്പയാണ് ഇടതുപക്ഷം നല്‍കിയത്. എന്നാല്‍, മുഹമ്മദ് നബിയുടെ ചിത്രം ആരെങ്കിലും വരച്ചാല്‍ അതിനെതിരേ പ്രതികരിക്കുന്നവര്‍ ഇടതുപക്ഷ പുരോഗമനവാദികളാണ്. ഇവിടെയാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡത്തിന് കേരളത്തില്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ”ഞങ്ങള്‍ എന്തു ചെയ്താലും പറഞ്ഞാലും അത് ആവിഷ്‌കാരസ്വാതന്ത്ര്യം; നിങ്ങള്‍ എന്തു ചെയ്താലും അതു വലതുപക്ഷ ഫാസിസം” എന്ന നിലപാടുതന്നെയാണ് ഫാസിസം. മതരാഷ്ട്ര സിദ്ധാന്തം പാവനമായി പൂജിക്കുന്ന എല്ലാ പാര്‍ട്ടികളോടും സമൂഹങ്ങളോടും ഞങ്ങള്‍ക്ക് വെറുപ്പാണ് എന്നു പറയാന്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ തയാറാണോ ഹിന്ദുക്കള്‍ മതരാഷ്ട്രവാദം ഉന്നയിച്ചാല്‍ വര്‍ഗീയ ഫാസിസം, ഇസ്ലാം മതരാഷ്ട്രവാദം ഉന്നയിച്ചാല്‍ പുരോഗമനം എന്ന നിലപാടാണ് തെറ്റായിരിക്കുന്നത്.

Read more

ഏറ്റവും നീചമായി തോന്നുന്നത് ക്രൈസ്തവരുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന അംശവടിയില്‍ അടിവസ്ത്രം വരച്ചുവച്ച് അവഹേളിച്ച കാര്‍ട്ടൂണ്‍ ചിത്രമാണ്. ഈ ചിത്രത്തിന് ഒന്നാം സമ്മാനം നല്‍കി ആദരിച്ചത് ക്രൈസ്തവരോടുള്ള അവഹേളനമായിരുന്നു. ഏറ്റവും ഒടുവില്‍ ‘കക്കുകളി’ നാടകം ക്രൈസ്തവസന്യാസത്തെ കരിവാരിത്തേയ്ക്കുന്നതാണെന്നും നാടകം നിരോധിക്കണമെന്നും ക്രൈസ്തവര്‍ ആവശ്യപ്പെട്ടു. ആ മുറവിളിയെ അവഗണിച്ച് നാടകത്തിന്റെ അവതരണത്തിന് എല്ലാ സംരക്ഷണവും നല്‍കുമെന്നും എഐവൈഎഫ്, ഡിവൈഎഫ്‌ഐ മുതലായ സംഘടനകള്‍ പ്രസ്താവിച്ചു. എന്നാല്‍ കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങുന്നതിനു മുന്‌പേ ആ സിനിമ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കും എന്നു പ്രസ്താവിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് സംവരണം നല്‍കാനുള്ള ഇടതു-വലതു നേതാക്കളുടെ നീക്കം അപലപനീയമാണെന്നും ദീപിക പറയുന്നു.