ക്രിസ്മസും ഈസ്റ്ററും പരസ്യമായി ആഘോഷിക്കാന്‍ ഭയം; ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വാര്‍ത്തയല്ലായി; കേന്ദ്ര സര്‍ക്കാരിനെതിരെ 'ദീപിക'

ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വാര്‍ത്തയല്ലാതായെന്നും ക്രിസ്മസോ ഈസ്റ്ററോ പരസ്യമായി ആഘോഷിക്കാന്‍ ക്രൈസ്തവര്‍ക്കു ഭയമായിരിക്കുന്നുവെന്നും ‘ദീപിക’ എഡിറ്റോറിയല്‍. മണിപ്പുരില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ആഘോഷങ്ങളെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല… ഏകാധിപതികളായ സീസര്‍മാരോടു ചേര്‍ന്ന് പ്രാദേശിക ഭരണാധികാരികളായ പീലാത്തോസുമാര്‍ നിരപരാധികളെ മരണത്തിനു വിട്ടുകൊടുത്തിട്ടു കൈ കഴുകുന്നുവെന്നും കേന്ദ്രത്തെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് ദീപിക എഡിറ്റോറിയല്‍ പറയുന്നു.

എല്ലാ പീഡിതര്‍ക്കും ക്രിസ്തുവിന്റെ മുഖമാണ്. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടേക്കാമെന്നറിഞ്ഞിട്ടും സത്യത്തിനും നീതിക്കുംവേണ്ടി പൊരുതാന്‍ മനുഷ്യനെ ധൈര്യപ്പെടുത്തുന്നതു ക്രിസ്തുവാണ്. മരണമുഖത്തും പിന്തിരിഞ്ഞു നടക്കാത്തവനെ എങ്ങനെയാണ് ഒരു കുരിശിനും കല്ലറയ്ക്കും ഉള്‍ക്കൊള്ളാനാകുക ഉയിര്‍പ്പിനെക്കുറിച്ചുള്ള അവന്റെ ഉറപ്പുകളോ; മനുഷ്യനെ ദൈവത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.

കുരിശിന്റെ വഴിയിലും ഗാഗുല്‍ത്തായിലെ കൊലപാതകസ്ഥലത്തും ഒതുങ്ങുന്നതല്ല ദുഃഖവെള്ളിയുടെ ചരിത്രം. അത് സകലമാന മനുഷ്യ-ദൈവ വിരുദ്ധതകളിലേക്കും, നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തുനിന്നു ചോദ്യം ചോദിക്കുന്നവരെ കൊന്നൊടുക്കുന്ന ഗൂഢാലോചനക്കാരുടെ താവളങ്ങളിലേക്കും, കൊട്ടാരങ്ങളിലേക്കും പാര്‍ലമെന്റുകളിലേക്കുമൊക്കെ നീളുന്നുണ്ട്.

ക്രിസ്തു. വയസ് 33. യഹൂദനാണ്. ജറുസലേമിലെ ഒരു ആള്‍ക്കൂട്ടവിചാരണയില്‍ ആട്ടും തുപ്പും അടിയുമേറ്റ് ചോരയൊലിച്ചു നില്‍ക്കുകയാണ്. കുറ്റം, രാജ്യദ്രോഹവും മതനിന്ദയും. രാത്രിയില്‍ ഒലിവുമലയില്‍നിന്നു വലിച്ചിഴച്ച് പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഗവര്‍ണറുടെ കൊട്ടാരത്തില്‍ എത്തിച്ചതാണ്. നേരം വെളുത്തിട്ടും ആളുകള്‍ പിരിഞ്ഞുപോയില്ല. നിരപരാധിയെ കൊല്ലാന്‍ വിധിക്കുന്നതിന്റെ കുറ്റബോധത്താല്‍ നീറിയ ഗവര്‍ണര്‍ പന്തിയോസ് പീലാത്തോസ് മൂന്നു പ്രാവശ്യം പറഞ്ഞു.

ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവും കാണുന്നില്ല…” ആള്‍ക്കൂട്ടം സമ്മതിച്ചില്ല. ഒടുവില്‍, ആ നിരപരാധിയെ കൊല്ലാന്‍ വിട്ടുകൊടുത്തു. ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടം മാത്രമല്ല, അവന്റെ പിന്നാലേ; ശിഷ്യന്മാരും അമ്മയും പാവങ്ങളും അനാഥരും അവന്‍ കെട്ടിപ്പിടിച്ചിട്ടുള്ളവരും ചുംബിച്ചിട്ടുള്ളവരും അവന്റെ പ്രസംഗം കേട്ടിട്ടുള്ളവരും ഒന്നിച്ചിരുന്നു ഭക്ഷിച്ചിട്ടുള്ളവരും കല്ലെറിഞ്ഞു കൊല്ലാന്‍ വന്നവരില്‍നിന്ന് അവന്‍ രക്ഷിച്ച സ്ത്രീയുമൊക്കെയുണ്ടായിരുന്നു. പക്ഷേ, ഭരണകൂടവും ഭൂരിപക്ഷവും കൊല്ലാന്‍ വിധിച്ച നിരപരാധിയെ ആര്‍ക്കു രക്ഷിക്കാനാകും ആ വെള്ളിയാഴ്ച മൂന്നു മണിയോടെ അവന്റെ വധശിക്ഷ നടപ്പാക്കി.

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ ദുഃഖവെള്ളിയെ മറന്നുകളയാവുന്നതായിരുന്നു. എന്നാലോ, സമാനമായ പീഡാസഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന് ”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു…” എന്ന അത്യന്തം വേദനാജനകമായൊരു നിലവിളിയില്‍നിന്നു സ്വന്തം ജീവിതത്തെ വേര്‍പെടുത്താനാകുമായിരുന്നില്ല.

പീഡിതരായ സകല മനുഷ്യരുടെയും മധ്യസ്ഥനായി ക്രിസ്തു ആകാശത്തിനും ഭൂമിക്കുമിടയില്‍ കുരിശില്‍ കിടന്നു. അവന്റെ യാതനാനിര്‍ഭരമായ മുഖത്തേക്കു നോക്കിയവരെല്ലാം ഒരു കണ്ണാടിയിലെന്നപോലെ, മുറിവേറ്റ സ്വന്തം ദേഹത്തെയും ചോര വിയര്‍ക്കുന്ന ആത്മാവിനെയും ദര്‍ശിച്ചു.

2022 ജൂണില്‍ റഷ്യ യുക്രെയ്‌നില്‍ നടത്തിയ അധിനിവേശത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്തു. 2023 സെപ്റ്റംബറില്‍ അസര്‍ബൈജാനിലെ മുസ്ലിം ഭരണകൂടം നഗോര്‍ണോ-കരാബാക് പ്രദേശത്തെ ക്രിസ്ത്യാനികളെ ആക്രമിച്ചതിനെത്തുടര്‍ന്ന് എല്ലാമുപേക്ഷിച്ച് അര്‍മേനിയയിലേക്കു പലായനം ചെയ്തത് 1.25 ലക്ഷം മനുഷ്യരാണ്. ഒക്ടോബറില്‍ ഹമാസ് കൊന്നവരുടെയും തടവിലാക്കിയവരുടെയും വീടുകള്‍ ജറുസലേമിന്റെ ദുഃഖമായി. തുടര്‍ന്ന്, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പകയില്‍ ഗാസയിലെ 33,000 മുസ്ലിംകള്‍ കൊല്ലപ്പെട്ടു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയില്‍ ഇറാക്കിലും സിറിയയിലും ഈജിപ്തിലും ലിബിയയിലുമായി ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ മാനഭംഗങ്ങള്‍ക്കിരയായി. ലക്ഷങ്ങള്‍ പലായനം ചെയ്തു. സൊമാലിയയിലും യെമനിലും നൈജീരിയയിലും ക്രിസ്ത്യാനികളെ കൊന്നുതള്ളി. ഇസ്ലാമിക തീവ്രവാദികളുടെ ഭരണത്തിന്‍കീഴിലെ പട്ടിണിയും ക്രൂരതയും സഹിക്കാനാവാതെ പതിനായിരക്കണക്കിനു മുസ്ലിംകളും അഭയാര്‍ഥികളായെന്നും ദീപിക എഡിറ്റോറിയല്‍ പറയുന്നു.