ലൈംഗിക ആരോപണം ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്‍റെ മരണത്തിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത നൽകിയ ജാമ്യാപേക്ഷയിലാണ് വിധി.
ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണെന്നാണ് കേസ്. ശനിയാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ വിശദമായ വാദം കോടതി കേട്ടത്. ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകൻ ടി.പി ജുനൈദിന്റെ വാദം. മനഃപൂർവമുള്ള പ്രവർത്തിയാണെന്ന് വാദിഭാഗം അഭിഭാഷകൻ കെപി രാജഗോപാലനും വാദിച്ചിരുന്നു.
ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബസിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയിൽ ബസിൽ നിന്നും ഇറങ്ങിപ്പോയതായും റിമാൻ്റ് റിപ്പോർട്ടില്‍ പറയുന്നത്.







