തിരുവഞ്ചൂരിന് എതിരെ ഉയർന്ന വധഭീഷണി നിസ്സാരമായി അവഗണിക്കാവുന്നതല്ല: കെ.കെ രമ

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെയുയർന്നിരിക്കുന്ന വധഭീഷണി തീർച്ചയായും ഗൗരവതരമാണെന്ന് കെ.കെ രമ എം.എൽ.എ. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളടക്കമുള്ളവർ ഈ വധഭീഷണിയുടെ അന്വേഷണപരിധിയിൽ നിർബന്ധമായും വരേണ്ടതുണ്ടെന്നും കെ.കെ രമ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിൻറെ മുൻ ആഭ്യന്തരവകുപ്പ് മന്ത്രി കൂടിയായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ-യ്ക്ക് നേരെയുയർന്നിരിക്കുന്ന വധഭീഷണി തീർച്ചയായും ഗൗരവതരമാണ്. അദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് നിയമനടപടികൾക്ക് വിധേയരായ ക്രിമിനൽ സംഘങ്ങളാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് തന്നെയാണ് ന്യായമായും സംശയിക്കേണ്ടത്.

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളടക്കമുള്ളവർ ഈ വധഭീഷണിയുടെ അന്വേഷണപരിധിയിൽ നിർബന്ധമായും വരേണ്ടതുണ്ട്. ടിപി വധക്കേസ് കുറ്റവാളികൾ ജയിലിൽ നിന്ന് ഫോൺ വഴിയും, പരോളിലിറങ്ങി നേരിട്ടും ക്രിമിനൽ ക്വട്ടേഷനുകൾ നിർബാധം ഏറ്റെടുത്തുകൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ തെളിവുസഹിതം പുറത്തുവന്നുകൊണ്ടിരിക്കെ തീർച്ചയായും ശ്രീ.തിരുവഞ്ചൂരിനെതിരെ ഉയർന്നിരിക്കുന്ന ഈ വധഭീഷണി കേവലമൊരു ഊമക്കത്തെന്ന നിലയിൽ നിസ്സാരമായി അവഗണിക്കാവുന്നതല്ല.

സിപിഎം രാഷ്ട്രീയ നേതൃത്വത്തിൻറെയും ഭരണനേതൃത്വത്തിൻറെയും തണലിൽ തഴച്ചുവളർന്ന ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ കേരളത്തെ ഭീതിയിലാഴ്ത്തി നാടുവാഴുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ശ്രീ.തിരുവഞ്ചൂരിനെ പോലുള്ള മുതിർന്ന നേതാക്കൾക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷൻ ക്രിമിനലിസം വളർന്നിരിക്കുന്നുവെന്നത് അതീവഗുരുതരമായ കാര്യമാണ്.

ഈ ക്രിമിനൽ സംഘങ്ങളോടുള്ള രാഷ്ട്രീയ വിധേയത്വവും മൃദുസമീപനവും ഉപേക്ഷിച്ച് ഇനിയെങ്കിലും ശക്തമായ നടപടികളിലേക്ക് സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും കടന്നേതീരൂ.

ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ-യ്ക്ക് നേരെ ഉയർന്ന വധഭീഷണിക്ക് പിന്നിലെ ശക്തികളെ കണ്ടെത്താൻ നിഷ്പക്ഷവും കാര്യക്ഷമമായ അന്വേഷണം നടത്തുക തന്നെ വേണം. കേരളത്തിൻറെ സ്വച്ഛതയേയും സമാധാനത്തേയും തീർച്ചയായും ഭരണക്കാരുടെ ഇഷ്ടക്കാരായ കൊടുംകുറ്റവാളിക്കൂട്ടങ്ങൾക്ക് തീറുകൊടുക്കാനുള്ളതല്ല.