എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷയാണ് അവര്‍ക്ക് ലഭിച്ചത്; എന്നാല്‍ നീതി ഇങ്ങനെ ആയിരുന്നില്ല നടപ്പാക്കേണ്ടിയിരുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്  ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. എല്ലാവരും ആഗ്രഹിക്കുന്ന ശിക്ഷയാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ നീതി ഇങ്ങനെ ആയിരുന്നില്ല നടപ്പാക്കേണ്ടിയിരുന്നതെന്ന് കെമാല്‍ പാഷ പറഞ്ഞു. അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് അവര്‍ക്ക് കിട്ടേണ്ടത്. എന്നാല്‍ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് അവരെ ശിക്ഷിക്കേണ്ടത്. പരമാവധി ശിക്ഷ വധശിക്ഷ തന്നെയാണെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

ഹൈദരാബാദില്‍ തെലങ്കാന പൊലീസ് ചെയ്തത് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായി പോയെന്ന് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. പണ്ട് മേയര്‍ക്ക് വധശിക്ഷ വിധിക്കാന്‍ നിയമമില്ലാത്തതിനാല്‍ മെക്സിക്കോയില്‍ ആ ആവശ്യമുന്നയിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലയിടത്തും നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത്തരം പ്രതികള്‍ നമ്മുടെ ചെലവില്‍ ജയിലില്‍ തടിച്ച് കൊഴുത്ത് കഴിയുന്നതില്‍ പരാതിയുള്ള ആളാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.