വ്‌ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. പോക്‌സേ കേസില്‍ റിമാന്‍ഡിലായ മെഹ്നാസ് ഇപ്പോള്‍ ജയിലിലാണ്.

അന്വേഷണസംഘം പ്രൊഡക്ഷന്‍ വാറന്റിന് വേണ്ടിയുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. മാനസികമായും ശാരീരികമായുമുള്ള പീഡനമാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന് കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മെഹ്നാസിനെതിരെ കേസെടുത്തത്.

മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.

റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി റിഫയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ട് നടത്തി. മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം റിഫയെ മരണത്തിലേക്ക് നയിച്ചത് മെഹ്നാസിന്റെ പീഡനമാണ് എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.