ഇരട്ടക്കുട്ടികളുടെ മരണം: പ്രധാന ഡോക്ടര്‍ക്ക് പകരം സിസേറിയന്‍ നടത്തിയത് ഡ്യൂട്ടി ഡോക്ടര്‍

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബന്ധുക്കള്‍. ഇന്നലെ ഉച്ചവരെ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ 16ന് സിസേറിയന്‍ നിശ്ചയിച്ചതാണ്. എന്നാല്‍ വേദനയില്ലെന് പറഞ്ഞ് മാറ്റി വെച്ചു. ഇന്നലെ ഉച്ചക്ക് ഒരു കുഞ്ഞിന് അനക്കം ഇല്ലാതായി. തൊട്ടുമുമ്പ് സജിത ആഹാരം കഴിച്ചെന്ന് പറഞ്ഞ് സിസേറിയന് തയ്യാറായില്ല. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ചെയ്യാം എന്നാണ് പറഞ്ഞത്.

പിന്നീട് എട്ടരയ്ക്കാണ് രണ്ട് കുഞ്ഞുങ്ങളും മരിച്ചതായി അറിയിക്കുന്നത്. പ്രധാന ഡോക്ടര്‍ക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയന്‍ നടത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.അതേസമയം ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തില്‍ വീഴ്ചയില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അബ്ദുള്‍ സലാം പറഞ്ഞു.

കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. മരണ കാരണം ട്വിന്‍ ടു ട്വിന്‍ ട്രാന്‍സ്ഫ്യുഷന്‍ സിന്‍ഡ്രോം ആണ്. ഒരു മറുപിള്ളയില്‍ നിന്ന് ഇരട്ടക്കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണതയാണ് മരണത്തിന് കാരണമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.