റിഫ മെഹ്നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

വ്‌ളോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇത് സംബന്ധിച്ച് അനുമതി തേടി അന്വേഷണ സംഘം ആര്‍ഡിഒയ്ക്ക് കത്ത് നല്‍കി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് റിഫയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

ദുബായില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് റിഫയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. തെളിവുകള്‍ ലഭിച്ച ശേഷം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെ ചോദ്യം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കാക്കൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ദുബായിലെ ഫ്ളാറ്റില്‍ മാര്‍ച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യൂട്യൂബിലെ ലൈക്കിന്റെയും, സബസ്‌ക്രിബ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്. താമരശ്ശേരി ഡിവൈഎസ്പി അഷ്റഫിനാണ് അന്വേഷണ ചുമതല.

മൂന്ന് വര്‍ഷം മുമ്പാണ് റിഫയും മെഹ്നാസും വിവാഹിതരായത്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ജോലിക്കാര്യത്തിനായി ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. റിഫക്കും മെഹ്നാസിനും രണ്ടു വയസ്സുള്ള ഒരു മകനുണ്ട്.