റിഫ മെഹ്നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുമതി

വ്ളോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആര്‍ഡിഒയുടെ അനുമതി ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫ് ആര്‍ഡിഒയ്ക്ക് സമര്‍പ്പിച്ച അപേക്ഷയിലാണ് അനുമതി നല്‍കിയിരിക്കുന്നത്.മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് റിഫയുടെ ബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ദുബായില്‍ വെച്ച് മരിച്ച റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപണമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കാക്കൂര്‍ പൊലീസാണ് കേസെടുത്തത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.

ദുബായിലെ ഫ്‌ളാറ്റില്‍ മാര്‍ച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂട്യൂബിലെ ലൈക്കിന്റെയും, സബസ്‌ക്രിബ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.

മൂന്ന് വര്‍ഷം മുമ്പാണ് റിഫയും മെഹ്നാസും വിവാഹിതരായത്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ജോലിക്കാര്യത്തിനായി ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. റിഫക്കും മെഹ്നാസിനും രണ്ടു വയസ്സുള്ള ഒരു മകനുണ്ട്.