മോഫിയ പര്‍വീണിന്റെ മരണം; രാവിലെ പത്ത് മണിക്ക് റൂറല്‍ എസ്.പി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്, യു.ഡി.എഫ് സമരം തുടരുന്നു

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ മരിച്ച സംഭവത്തില്‍ സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി യുഡിഎഫ് നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുകയാണ്. ബെന്നി ബെഹനാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണുമാണ് രാത്രിയിലും പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം തുടർന്നത്.

മോഫിയയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് സുധീറിനെ സ്ഥലം മാറ്റിയിരുന്നു. സുധീറിനെ സസ്‌പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മോഫിയയുടെ മാതാപിതാക്കളും പ്രതിഷേധക്കാരും. പൊലീസ് ഇവരുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും തയ്യാറായില്ല. സമരം സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ തുടരുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തില്‍ എറണാകുളം ഡി.ഐ.ജി അന്വേഷണം നടത്തുകയാണ്. അന്വേഷണം പൂര്‍ത്തിയായതിനു ശേഷം കൂടുതല്‍ നടപടി സ്വീകരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ മോഫിയയുടെ അമ്മയും സമരസ്ഥലത്ത് എത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. തന്റെ മകള്‍ ഏറെ പ്രതീക്ഷയോടെയാണ് പൊലീസിനെ കാണാന്‍ വന്നത്. പക്ഷേ ഉദ്യോഗസ്ഥരില്‍ നിന്ന് മറ്റൊന്നാണ് കേള്‍ക്കേണ്ടി വന്നത. അതിന്റെ മനോവിഷമത്തിലാണ് അവള്‍ ആത്മഹത്യ ചെയ്തത് എന്ന് അമ്മ പറഞ്ഞതായി ബെന്നി ബെഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 10 മണിക്ക് റൂറല്‍ എസ്പി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത 11 പ്രവര്‍ത്തകരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

മോഫിയയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആലുവ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.

Read more

നവംബര്‍ 23നാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കാനാകാതെ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ നടപടി ഒന്നും എടുത്തിരുന്നില്ല. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മോഫിയ പറയുന്നുണ്ട്. പരാതിയെ തുടര്‍ന്ന് ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചര്‍ച്ചക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയതിന് വഴക്കുപറയുകയായിരുന്നു എന്നാണ് പൊലീസ് ഇതിനോട് പ്രതികരിച്ചത്.