റോഡിലെ കുഴിയില്‍ വീണ് മരണം; കരാര്‍ കമ്പനിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

നെടുമ്പാശ്ശേരി ദേശീയപാതയില്‍ കഴിഞ്ഞ ദിവസം കുഴിയില്‍ വീണ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തിന് പിന്നാലെ ദേശീയപാത കരാര്‍ കമ്പനി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ കേസെടുത്ത് പൊലീസ്. കുഴിയില്‍ വീണ ഹാഷിമിന്റെ മരണത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറ്റകുറ്റ പണി നടത്തുന്നതില്‍ കമ്പനി വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ഹൈക്കോടതി സ്വമേധയായെടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികനായ മരിച്ച പശ്ചാത്തലത്തിലാണ് കോടതി സ്വമേധയ കേസെടുത്തത്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലുണ്ടായ അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എ എ ഹാഷിമാണ് (52) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.

റോഡിലെ കുഴിയില്‍ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം രൂപംകൊണ്ട ആഴമുള്ള കുഴിയില്‍ പെട്ടാണ് ഹാഷിമിന്റെ മരണം.