രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ച സംഭവം; ​കത്ത് സമ്മർദ്ദത്താൽ എഴുതിയത്: ഗവര്‍ണര്‍ക്ക് മറുപടിയുമായി വി.സി

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ച് കൊണ്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വിപി മഹാദേവൻ പിള്ള. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് വി പി മഹാദേവൻ പിള്ള പ്രസ്താവനയില്‍ വിശദീകരിച്ചത്. മലയാളത്തിലാണ് പ്രസ്താവന.

VC

ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാൻ പരമാവധി ശ്രമിക്കുമെന്നും വിസി അറിയിച്ചു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്‍റെ ഗ്രാമറും സ്പെല്ലിം​ഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി പറയുന്നു രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സര്‍വകലാശാല വൈസ് ചാന്‍സലർ എഴുതിയ കത്തിലെ ഭാഷയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണർ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനാണ് വി.സിയുടെ മറുപടി.

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതിന് കേരള സർവകലാശാല സിൻഡിക്കേറ്റിന് യോജിപ്പില്ല എന്ന തീരുമാനം അറിയിക്കാനായി ഗവർണറെ കണ്ടപ്പോൾ തന്നെ സമ്മർദത്തിലാക്കി എന്നാണ് പ്രസ്താവനയിൽകൂടി വൈസ് ചാൻസലർ സൂചിപ്പിക്കുന്നത്. അത്തരത്തിൽ ഒരു സമ്മർദത്തിൽ എഴുതുമ്പോൾ മനസും കൈയും വിറച്ചു പോകും എന്നും അതാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താൻ എഴുതിയ പിശക് ഉണ്ടാവാൻ ഇടയാക്കിയത് സമ്മദമാണെന്നാണ് അദ്ദേഹം പ്രസ്താവനയിൽ പറയുന്നത്.

വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ്‌ ഉപയോഗിച്ചതെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ്‌ യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.