സായികുമാറിനെ ദുബായിൽ നിന്ന് നാട്ടിലെത്തിക്കാൻ ദാവൂദിൻ്റെ സഹായം തേടി, അന്വേഷണം വേണമെന്ന് സന്ദീപ് വാര്യർ

ദുബായിൽ നിന്ന് നടൻ സായികുമാറിനെ നാട്ടിലെത്തിക്കാൻ ദാവൂദ് ഇബ്രാഹിമിൻ്റെ സഹായം തേടിയെന്ന സംവിധായകൻ സിദ്ദീഖിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാര്യർ. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തന്റെ ആരോപണത്തെ ശരിവെയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നതെന്നും, വിശദമായ അന്വേഷണം ആവശ്യമാണെന്നും ബിജെപി നേതാവ് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

1993 ലാണ് മുംബൈ സീരിയൽ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്ലർ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 – 96 സമയം , ദാവൂദ് ഇബ്രാഹിമിൻ്റെ ചോരക്കായി ഇന്ത്യൻ ഏജൻസികൾ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങൾ പോലും ഡി കമ്പനിയുമായി സംസാരിക്കാൻ ഭയന്ന കാലം . സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടൻ സായികുമാറിനെ ദുബായിൽ നിന്ന് നാട്ടിലെത്തിക്കാൻ ദാവൂദ് ഇബ്രാഹിമിൻ്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകൻ സിദ്ദീഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാർ ആൻറ് സ്റ്റയിലിന് മാർച്ചിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എൻ്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്.