ആംസ്റ്റർഡാമിൽ നിന്ന് ഡോക്റുടെ വിവാഹാലോചന, വാട്‌സ്ആപ്പിലൂടെ ചാറ്റിങ്; വരനെ നേരിൽ കാണാൻ കാത്തിരുന്ന യുവതിക്ക് നഷ്ടമായത് 85,000 രൂപ

തൃശൂരിൽ വാട്‌സ്ആപ്പിലൂടെ വിവാഹാലോചന നടത്തി യുവതിയുടെ പക്കൽ നിന്ന് 85,000 രൂപ തട്ടിയെടുത്തതായി പരാതി. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റർഡാമിൽ നിന്ന് ഡോക്ടറിന്റെ പേരിൽ വന്ന ആലോചന വിശ്വസിച്ച യുവതിയാണ് തട്ടിപ്പിനിരയായത്.

യുവതിക്ക് വേണ്ടിയുള്ള വിവാഹ ആലോചനകൾക്കായി മാതാപിതാക്കൾ മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആംസ്റ്റര്‍ഡാമില്‍ ഡോക്ടറായി ജോലിചെയ്യുന്നവെന്ന് പരിചയപ്പെടുത്തി ഒരാള്‍ യുവതിയുടെ വാട്‌സ്ആപ്പിലേക്ക് സന്ദേശം അയച്ചത്. ഇയാൾക്ക് യുവതിയെ ഇഷ്ട്ടപ്പെട്ടുവെന്നും വിവാഹം കഴിക്കാന്‍ താത്പര്യമാണെന്നും പറഞ്ഞു. വിവാഹശേഷം യുവതിയെ ആംസ്റ്റര്‍ഡാമിലേക്ക് കൊണ്ട്പോകാമെന്നും വിശ്വസിപ്പിച്ചു.

തുടർന്ന് കുറച്ചു ദിവസം ഇവര്‍ വാട്‌സ്ആപ്പ് ചാറ്റിങ്ങിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചു. ഒരു ദിവസം യുവാവിന്റെ അമ്മയാണെന്നു പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിച്ച് അവരുടെ മകന് യുവതിയെ നല്ല ഇഷ്ടമായെന്നും വിവാഹത്തിന് പൂര്‍ണസമ്മതമാണെന്നും അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് യുവാവ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും തൃശൂരിലെത്തി യുവതിയെ കാണാമെന്നും പറഞ്ഞു.

ഇതിണ് ശേഷമാണ് ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തരയ്ക്ക് ഡല്‍ഹി കസ്റ്റംസ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് യുവതിക്ക് ഫോൺകോൾ വന്നത്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിന്റെ കൈവശം കുറേയധികം യൂറോ കറന്‍സി കണ്ടെടുത്തെന്നും യുവാവിനെ തടഞ്ഞു വെച്ചെന്നും പിഴയായി 85,000 രൂപ അടയ്ക്കണമെന്നും ഫോണിൽ ആവശ്യപ്പെട്ടു. യുവതിയുടെ അക്കൗണ്ടില്‍ നിന്ന് 85,000 രൂപ അയാളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്തു.

ഇതിനു പിന്നാലെ വീണ്ടും വിളിച്ച് യൂറോ കറന്‍സി ഏതെങ്കിലും ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാന്‍ മൂന്നു ലക്ഷം കൂടി പ്രൊസസിങ് ഫീസ് ഇനത്തില്‍ ഉടന്‍ അടയ്ക്കണമെന്നു പറഞ്ഞു. യുവതിയുടെ അക്കൗണ്ടില്‍ ഇത്രയും പൈസ ഇല്ലാത്തതിനാല്‍ നല്‍കിയില്ല. പിന്നീട് തുടരെ ഈ ആവശ്യവുമായി കോളുകൾ വന്നപ്പോഴാണ് യുവതിക്ക് സൈബര്‍ തട്ടിപ്പാണെന്ന് സംശയം തോന്നിയത്.

യുവതിയെ വിളിച്ച യുവാവിന്റേയും അമ്മയുടേയും ഫോണ്‍ നമ്പറുകള്‍ പിന്നീട് പ്രവര്‍ത്തിച്ചില്ല. തുടർന്ന് യുവതി സിറ്റി പോലീസിന്റെ സൈബര്‍ വിഭാഗത്തില്‍ പരാതിപെടുകയായിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.