തനിക്കെതിരെ ഇപ്പോഴും സൈബർ ആക്രമണം നടക്കുന്നു, കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ല; നിയമപരമായി തന്നെ മുന്നോട്ട് പോകും : യു. പ്രതിഭ

തനിക്കെതിരായ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ വീണ്ടും പ്രതികരണവുമായി കായംകുളം എംഎൽഎ യു. പ്രതിഭ. കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും യു. പ്രതിഭ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടപ്പോൾ വിതുമ്പി പോയതാണെന്നും എംഎൽഎ പറഞ്ഞു. ഇന്ന് തനിക്കാണെങ്കിൽ നാളെ മാറ്റൊരാൾക്ക് ഇത് നേരിടേണ്ടി വരും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വ്യക്തിഹത്യചെയ്യുന്നതിനോട് യോജിക്കാൻ കഴിയുന്നില്ലെന്നും യു പ്രതിഭ പറഞ്ഞു.

തനിക്കെതിരെ ഇപ്പോഴും സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഒരു വശത്ത് ഖേദം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് ന്യായീകരണം തുടരുന്നു. കണ്ണീർ കൊണ്ട് വോട്ട് പിടിക്കുന്ന ആൾ അല്ല ഞാനെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ശരീരത്തിന്റെ അഴകല്ല, കായംകുളത്തെ വികസനം ആണ് നോക്കേണ്ടതെന്നും പരാജയഭീതി കൊണ്ടാണ് യുഡിഎഫ് അശ്ലീല പരാമർശങ്ങൾ നടത്തുന്നതെന്നും യു പ്രതിഭ പ്രതികരിച്ചു.

കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദ് ആണ് കഴിഞ്ഞ ദിവസം കായംകുളം എംഎൽഎ യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. ശരീര അഴകും വാക് ചാരുതയും വിൽപ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നായിരുന്നു വിവാദ പ്രസ്താവന. യുഡിഎഫ് മണ്ഡലം കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം.