ഐഫോൺ വിവാദത്തിൽ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

ഐഫോൺ വിവാദത്തിൽ വിനോദിനി ബാലകൃഷ്‍ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഈ മാസം 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ എ.കെ.ജി ഫ്ലാറ്റിന്‍റെ വിലാസത്തിലാണ് നോട്ടീസ് നൽകിയത്. വിനോദിനി നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് .ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദേശ പ്രകാരം താന് ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചു. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നായിരുന്നു കസ്റ്റംസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തല്‍.സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനിയും വ്യക്തമാക്കിയിരുന്നു.

ഐ ഫോൺ വിവാദത്തിൽ തനിക്കും കുടുംബത്തിനുമെതിരെ ബോധപൂർവ്വം കഥകളുണ്ടാക്കുകയാണെന്ന് കോടിയേരി മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിനോദിനിയുടെ കയ്യിൽ ഒരു ഫോൺ ഉണ്ട്. ആ ഫോൺ പൈസ കൊടുത്ത് വാങ്ങിയ ഫോണാ. അതിന്റെ ബില്ലും അവരുടെ കൈവശമുണ്ട്. ഇതാണ് വസ്തുത. എന്തിനാണ് ഇങ്ങനെ കഥയുണ്ടാക്കുന്നത്? എന്നായിരുന്നു കോടിയേരിയുടെ ചോദ്യം.