കുസാറ്റ് അപകടം; മരണപ്പെട്ടവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു; അപകട കാരണം 500 പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തിലേക്ക് 1500ഓളം പേര്‍ കയറിയത്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂവരും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

അപകടത്തില്‍ 72 പേര്‍ക്ക് പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത്. അഞ്ഞൂറ് മുതല്‍ അറുന്നൂറോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ ആയിരത്തിലേറെ പേര്‍ നിലയുറപ്പിച്ചിരുന്നു.

മഴ പെയ്തതോടെ അടച്ചിട്ട ഗേറ്റ് തുറന്ന് അഞ്ഞൂറോളം പേര്‍ കൂടി ഓഡിറ്റോറിയത്തിലേക്ക് ഇരച്ച് കയറിയതോടെയാണ് അപകടം സംഭവിച്ചത്. താഴേയ്ക്ക് പടിക്കെട്ടുള്ള ഓഡിറ്റോറിയത്തില്‍ ആദ്യം എത്തിയവര്‍ തിരക്കില്‍പ്പെട്ട് വീഴുകയും പിന്നാലെ എത്തിയവര്‍ അവര്‍ക്ക് മുകളില്‍ വീഴുകയും ചെയ്തതാണ് ദാരുണമായ അപകടത്തിന് കാരണമായത്.

ക്യാമ്പസിലെ ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് വൈകുന്നേരം 7ന് ആയിരുന്നു അപകടം സംഭവിച്ചത്. പരിപാടിയുടെ അവസാന ദിവസമായ ഇന്ന് നികിത ഗാന്ധിയുടെ ഗാനമേള തുടങ്ങുമ്പോഴായിരുന്നു അപകടം. പരിപാടിയ്ക്ക് വിദ്യാര്‍ത്ഥികളെ കൂടാതെ പുറത്ത് നിന്നും നിരവധി ആളുകള്‍ എത്തിയിരുന്നു. ടീ ഷര്‍ട്ടും ടാഗും അണിഞ്ഞവരെ മാത്രമാണ് ഓഡിറ്റോറിയത്തിലേക്ക് കടത്തി വിട്ടിരുന്നത്. എന്നാല്‍ മഴ തുടങ്ങിയതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടി കയറുകയായിരുന്നു.

പരിക്കേറ്റ 46 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ വാര്‍ഡിലാണ്. പരിക്കേറ്റ 15 പേരെ കിന്‍ഡര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ ടീം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കുസാറ്റില്‍ നടന്ന ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ് ഒഴിവാക്കി മന്ത്രിമാര്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവരാണ് കളമശ്ശേരിയിലേക്ക് തിരിച്ചത്. ഇവര്‍ക്കൊപ്പം കൂടുതല്‍ മന്ത്രിമാരും സ്ഥലത്തെത്തിയേക്കുമെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരോഗ്യ മന്ത്രി കോഴിക്കോട് നിന്ന് ഏകോപിപ്പിക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കൊച്ചിയില്‍ എത്തിച്ചേരും. ഇന്ന് വൈകുന്നേരം ഏഴ്് മണിയോടെയാണ് അപകടം സംഭവിച്ചത്. കൂടുതല്‍ ചികിത്സാ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സ്വകാര്യ ആശുപത്രികളും ആംബുലന്‍സുകളും സജ്ജമാക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം നാല് കുട്ടികളെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. താഴേക്ക് പടിക്കെട്ടുള്ള ഓപ്പണ്‍ സ്റ്റേജില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പരിപാടിക്കിടെ മഴ പെയ്തതോടെ കുട്ടികള്‍ അനിയന്ത്രിതമായി ഓഡിറ്റോറിയത്തിലേക്ക് കയറിയതോടെ ആദ്യം എത്തിയവര്‍ മറിഞ്ഞുവീഴുകയും പിന്നാലെ എത്തിയവര്‍ അവര്‍ക്ക് മുകളില്‍ വീണതുമാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചത്.

സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറുമായും പൊലീസ് കമ്മാഷമറുമായും സംസാരിച്ചുവെന്നും സ്ഥലത്തേക്ക് പോകുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. പി രാജീവിന്റെ മണ്ഡലം കൂടിയാണ് അപകടം നടന്ന കളമശ്ശേരി. തന്റെ ഓഫീസിനും അപകടത്തെ തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി മന്ത്രി അറിയിച്ചു.